Breaking News

സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസ്; രണ്ട് പേർ പൊലീസ് കസ്റ്റഡിൽ

 


തൃശ്ശൂര്‍: സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാടി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.


കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് വിവരം. നന്ദന്‍, ശ്രീരാഗ്, സതീഷ് അഭയജിത്ത് എന്നിവരെ കൂടാതെ വേറെ ചിലര്‍കൂടി കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരുന്നതായി ഇപ്പോള്‍ പിടിയിലായവര്‍ പൊലീസിന് മൊഴിനല്‍കിയെന്നും സൂചനയുണ്ട്.


നാലുപ്രതികളെ കൂടാതെ കൊലപാതകത്തില്‍ പങ്കെടുത്ത മറ്റൊരാളെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.


നന്ദനാണ് മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. നന്ദനാണ് സനൂപിനെ കുത്തിവീഴ്ത്തിയതെന്നും തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു.


നന്ദന്‍ ജില്ല വിട്ട് പോയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ നന്ദനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.


ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ചശേഷം മടങ്ങുകയായിരുന്ന സനൂപിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണമുണ്ടാകുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.


ഒപ്പമുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സനൂപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ബി.ജെ.പി.- ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. എട്ടോളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വാളും കത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും സി.പി.ഐ.എം പറഞ്ഞു

No comments