ഭക്ഷ്യ സുരക്ഷയിൽ കേരളം പിന്നിൽ'; സിഎജി റിപ്പോർട്ട്
ഭക്ഷ്യ സുരക്ഷയിൽ കേരളം പിന്നിൽ'; സിഎജി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനം ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി സിഎജി റിപ്പോർട്ട്. 2016-2021 കാലത്തെ ഭക്ഷ്യ സുരക്ഷ കമ്മീഷൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കൽ, ലൈസൻസും രജിസ്ട്രേഷനും നൽകൽ, പരിശോധന, സാംപിൾ ശേഖരണം, ഭക്ഷ്യ വിശകലനം, നിരീക്ഷണം, എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ വീഴ്ച നേരിട്ടതായി റിപ്പോട്ടിൽ പറയുന്നു.രജിസ്ട്രേഷനുള്ള കാറ്ററിങ് സ‍്ഥാപനങ്ങളുൾപ്പടെ വർഷം തോറും പരിശോധന നടത്തണമെന്ന വ്യവസ്ഥ വകുപ്പ് പാലിച്ചിട്ടില്ല. ലൈസൻസ് ഉള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ കാലയളവ് നിർദേശിക്കാത്തത് ഭക്ഷ്യ സുരക്ഷ വരുത്തിയ പ്രധാന വീഴ്ചയാണ്. കൂടാതെ ശബരിമല വഴിപാടുകൾ ഉൾപ്പടെ പരിശോധന നടത്താതെയാണ് തൃപ്തികരം എന്നു രേഖപ്പെടുത്തുന്നത്. ഈടാക്കിയ പിഴ പിടിച്ചെടുക്കുന്നതിലും വകുപ്പ് വീഴ്ച വരുത്തിയിട്ടുണ്ടെന്ന് റിപ്പോട്ടിൽ വിമർശനമുണ്ട്.
കേരളത്തിലെ ഫുഡ് ആൻ്ഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി വിജ്ഞാപനം ചെയ്ത ലബോറട്ടറികളിൽ പരിശോധനയ്ക്ക് ഗുണ നിലവാര മാനദണ്ഡമായ എൻഎബിഎൽ അംഗീകാരം നേടാനാകാത്തത് വലിയ പോരായ്മ തന്നെയാണ്. നിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ പൊതു ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ വകുപ്പിന് സാധിച്ചിട്ടില്ല. ജീവനക്കാരുടെ കുറവ് ഇതിന് പ്രധാന കാരണമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

No comments