Breaking News

വാഹനം നിയമലംഘനത്തില്‍ പെട്ടതായി സന്ദേശം വന്നോ? ലിങ്കില്‍ ക്ലിക്ക് ചെയ്യും മുമ്പ് സൂക്ഷിക്കുക, അതൊരു കെണിയാണ്

 വാഹനം നിയമലംഘനത്തില്‍ പെട്ടതായി സന്ദേശം വന്നോ? ലിങ്കില്‍ ക്ലിക്ക് ചെയ്യും മുമ്പ് സൂക്ഷിക്കുക, അതൊരു കെണിയാണ്




കോഴിക്കോട്: എഐ കാമറകളുടെ വരവോടെ കേരളത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഫൈന്‍ അടക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള എസ്എംഎസ് വരുന്നത് പതിവാണ്. (Got a fake speeding violation ticket? Here is how to identify “Vahan Parivahan” phishing scam ) ഇത് മുതലെടുത്ത് കൊണ്ട് പുതിയ തട്ടിപ്പുകാരും രംഗത്തിറങ്ങിയിട്ടുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ആര്‍ടിഒ സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള മൊബൈല്‍ ആപ്പായ പരിവാഹന്‍ ആപ്പിന്റെ പേരിലാണ് തട്ടിപ്പ്.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ ഈ തട്ടിപ്പിനിരയായി സൈബര്‍ പോലീസിന്റെ സഹായം തേടിയത് 1832 പേരാണ്. പരാതി നല്‍കാത്തവര്‍ അതിന്റെ ഇരട്ടിയോളം വരുമെന്നാണ് കണക്ക്. വിദ്യാസമ്പന്നരും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ഈ കെണിയില്‍ കുടുങ്ങുന്നത് പോലീസിനും മോട്ടോര്‍ വാഹനവകുപ്പിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു.

തട്ടിപ്പ് വരുന്ന വഴി

വാട്സാപ്പ്-എസ്.എം.എസ്. വഴി മൊബൈല്‍ ഫോണില്‍ ആദ്യം ഒരു സന്ദേശമെത്തും. നിങ്ങളുടെ വാഹനം നിയമലംഘനത്തില്‍പ്പെട്ടിട്ടുണ്ടെന്നും അതിവേഗത്തില്‍ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നുമായിരിക്കും സന്ദേശം. മോട്ടോര്‍ വാഹനവകുപ്പിന്റെപേരില്‍ വരുന്ന സന്ദേശത്തില്‍ നമ്മുടെ വാഹനത്തിന്റെ നമ്പര്‍, നിയമലംഘനം നടത്തിയ തീയതി, ഇതിനെതിരേ വകുപ്പ് പുറത്തിറക്കിയ പിഴ ചെലാന്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കും. നിയമലംഘനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പിഴ അടക്കാന്‍ പരിഹാവന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

ഈ ലിങ്ക് വഴി മൊബൈലിലേക്ക് ആപ്പ് ഡൗണ്‍ലോഡ് ആകുമ്പോള്‍ ഗുണഭോക്താവ് നല്‍കുന്ന രണ്ട് ‘ഒ.കെ’ (യെസ്) നമ്മുടെ മൊബൈല്‍ വിദൂരത്തുനിന്ന് ഉപയോഗിക്കാനുള്ള (റിമോട്ട് ആക്സസ് സോഫ്‌റ്റ്വേര്‍) അനുമതി തട്ടിപ്പുകാര്‍ക്ക് നല്‍കും. ഇതുവഴി ഒ.ടി.പി.കള്‍ ഉപയോഗിക്കാനും നമ്മുടെ അക്കൗണ്ടില്‍ പ്രവേശിച്ച് പണം തട്ടാനും അജ്ഞാതസംഘത്തിന് സാധിക്കും.

എസ്എംഎസ് ഒന്നുകില്‍ ഏതെങ്കിലും ഒരു വ്യാജ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയോ അല്ലെങ്കില്‍ വ്യാജ ആപ്പ്(എപികെ ഫയല്‍) ഡൗണ്‍ലോഡ് ചെയ്യുകയോ ആണ് ചെയ്യുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിന്റെ അതേ മാതൃകയില്‍ നല്‍കിയിരിക്കുന്ന വ്യാജ വെബ്‌സൈറ്റ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ആധാര്‍ നമ്പര്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്തും.


എങ്ങിനെ ഒഴിവാക്കാം
സന്ദേശങ്ങള്‍ വഴി വരുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കുക എന്നതാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല വഴി. പകരം വാഹന നിയമലംഘനത്തിന് പിഴ അടക്കാന്‍ സന്ദേശം ലഭിച്ചാല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നേരിട്ട് കയറി പരിശോധന നടത്തുകയോ വെരിഫിക്കേഷന് വേണ്ടി ട്രാഫിക് ഡിപാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുകയോ ചെയ്യുക. ഇന്ത്യയിലെ ഏതൊരു സര്‍ക്കാര്‍ വെബ്‌സൈറ്റിനും അവസാന ഭാഗത്ത് ‘.gov.in’ എന്ന എക്‌സ്റ്റന്‍ഷന്‍ ഉണ്ടാവും. വെസ്‌ബൈസൈറ്റിന്റെ ആധികാരികത ഉറപ്പ് വരുത്താതെ ഓണ്‍ലൈനില്‍ എവിടെയും വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കാനും ശ്രദ്ധിക്കുക.

ഉടനടി പരാതി നല്‍കുക

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ‘1930’ എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ചെയ്യണം. ഒരുമണിക്കൂറിനകം പരാതി നല്‍കുന്നതാണ് ഗുണകരമാകുക. cybercrime.gov.in എന്ന വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റര്‍ചെയ്യാം.

No comments