Breaking News

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീന്‍ എം.എല്‍.എയെ പോലീസ് ചോദ്യം ചെയ്യുന്നു


ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; എം.സി കമറുദ്ദീന്‍ എം.എല്‍.എയെ പോലീസ് ചോദ്യം ചെയ്യുന്നു

കാസർകോട് :സ്വർണ്ണ നിക്ഷേപ തട്ടിപ്പ്‌ കേസിൽ

ഫാഷൻ ഗോൾഡ് ചെയർമാൻ എം സി കമറുദ്ദീൻ എം എൽ എ യെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസർകോട് എസ്പി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ.ചോദ്യം ചെയ്യൽ മൂന്ന് ദിവസം നീളുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മദ്ധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസർഗോഡ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

ജ്വല്ലറിയുടെ നിലവിലെ ആസ്തികൾ സംബന്ധിച്ചും ബാദ്ധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും.കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ ഒന്‍പതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറുമാസത്തിനകം പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന്മറുപടി പറയാന്‍ എംസി കമറുദ്ദീന്‍ തയാറാകാതിരുന്നപ്പോഴാണ് ലീഗ് ഈ നിലപാടെടുത്തത്.

എണ്ണൂറോളംപേരില്‍നിന്നായി 150 കോടി രൂപയാണ് കാസര്‍കോട് ജില്ലയിലെ ലീഗ് നേതാക്കള്‍ ജ്വല്ലറിയുടെ മറവില്‍ തട്ടിയെടുത്തത്. 96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വര്‍ണ സ്‌കീമുകളിലൂടെയുംവാങ്ങി. പാര്‍ടി അണികളും ലീഗനുഭാവ പ്രവാസി സംഘടനാ പ്രവര്‍ത്തകരുമാണ് തട്ടിപ്പിനിരയായവരിലേറെയും. ജ്വല്ലറിയുടെയും ഖമറുദ്ദീന്റെയും ആസ്തിവിറ്റ് ആറു മാസത്തിനകം ബാധ്യത തീര്‍ക്കുമെന്ന് സംസ്ഥാന നേതൃത്വം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ജ്വല്ലറി പൂട്ടിയപ്പോള്‍തന്നെ ഖമറുദ്ദീന്‍ ആസ്തികള്‍ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ചെയ്തതിനാല്‍ ബാക്കി ആസ്തികള്‍ ഡയറക്ടര്‍മാര്‍ക്കോ മധ്യസ്ഥനോ വില്‍ക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല. എന്നിട്ടും നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാനാണ് ഖമറുദ്ദീനും ലീഗ് നേതൃത്വവും ഇതുവരെ ശ്രമിച്ചത്. അത് അറിയാതെ നേതൃത്വത്തെ വിശ്വസിച്ച് പൊലീസില്‍ പരാതിപ്പെടാതെ കാത്തിരിക്കുകയായിരുന്നു ഭൂരിപക്ഷം നിക്ഷേപകരും. പിന്നീടാണ് അവര്‍ പരാതിയുമായെത്തിയത്. 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് ഖമറുദ്ദീന്‍.

No comments