Breaking News

സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കം ഭര്‍ത്താവ് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് കെട്ടിത്തൂക്കി

 സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കം

ഭര്‍ത്താവ് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് കെട്ടിത്തൂക്കി



മുംബൈ: സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിൽ ഗർഭിണിയെ കൊന്ന് കെട്ടിത്തൂക്കി. രോഷ്നി(24) എന്ന എട്ട് മാസം ഗര്‍ഭിണിയായ യുവതിയെയാണ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ധാരവിയിൽ ശനിയാഴ്ചയായിരുന്നു സംഭവം.യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭർത്താവ് പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവും ഇയാളുടെ മാതാപിതാക്കളും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വിശദമാക്കി. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കാംനഗര്‍ ചാളിലെ വീട്ടിനുള്ളില്‍ രോഷ്നി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെന്നായിരുന്നു ഭര്‍ത്താവ് പിതാവിനെ അറിയിച്ചത്.

ഒരു വര്‍ഷം മുന്‍പായിരുന്നു റോഷ്നിയുടെ വിവാഹം. വിവാഹത്തിന് അഞ്ച് ലക്ഷം രൂപയും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും വേണമെന്ന് റോഷ്നിയുടെ ഭര്‍ത്താവ് കന്‍ഹയ്യലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കന്‍ഹയ്യലാല്‍ ആവശ്യപ്പെട്ടത് നൽകാൻ സാധിക്കാത്തതിനാൽ സ്വര്‍ണ മാലയും മോതിരവും അന്‍പതിനായിരം രൂപയുമാണ് രോഷ്നിയുടെ മാതാപിതാക്കള്‍ നല്‍കിയത്. സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ നിരന്തരമായി മകൾ അപമാനിക്കപ്പെട്ടിരുന്നതായും മര്‍ദ്ദനം നേരിട്ടതായും പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

ഗര്‍ഭിണി ആണെന്ന പരി​ഗണന പോലുമില്ലാതെ വെള്ളിയാഴ്ചയും ഭര്‍തൃവീട്ടില്‍ റോഷ്നി മർദ്ദനത്തിനിരയായിരുന്നു. തുടർന്ന് റോഷ്നി പിതാവിനെ വിളിച്ച് വിവരം അറിയിച്ചു. തൊട്ടു പിന്നാലെയാണ് റോഷ്നി ആത്മഹത്യ ചെയ്തുവെന്ന് മരുമകന്‍ വിളിച്ച് അറിയിക്കുന്നത്. ശനിയാഴ്ച രാവിലെ റോഷ്നി സഹോദരിയെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സഹോദരി ഫോണ്‍ കോള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. പിതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് മനസിലായത്. തുടർന്ന് റോഷ്നിയുടെ ഭര്‍ത്താവ് കന്‍ഹയ്യലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

No comments