Breaking News

ഉംറയ്ക്ക് എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ വിസ അനുവദിച്ചു

 ഉംറയ്ക്ക് എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ വിസ അനുവദിച്ചു




ഉംറയ്ക്കായി എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ വിസ അനുവദിച്ച് സൗദി അറേബ്യ. സൗദിയുടെ ഹജ്ജ്-ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫവ്‌സാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏതെങ്കിലും നഗരം സന്ദര്‍ശിക്കാനോ ഉംറ നിര്‍വ്വഹിക്കാനോ ഈ വിസയിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് ഈ പരിഷ്‌കാരം. പശ്ചിമേഷ്യയിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ യാത്ര ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് സ്റ്റോപ്പ് ഓവര്‍ വിസ സൗകര്യം ലഭിക്കും.

96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിസയാണിത്. ഇതിലൂടെ ഉംറ നടത്താനും രാജ്യത്തെ ഏത് നഗരവും സന്ദര്‍ശിക്കാനും ഇന്ത്യാക്കാര്‍ക്ക് കഴിയും. സൗദി അറേബ്യയുടെ ഈ തീരുമാനം ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ തീര്‍ത്ഥാടന അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും തൗഫീഖ് ബിന്‍ ഫവ്‌സാന്‍ പറഞ്ഞു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് മാസം ദൈര്‍ഘ്യമുള്ള വിസയാണ് ഉംറ തീര്‍ത്ഥാടനത്തിനായി അനുവദിക്കുന്നത്. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലുടനീളം സഞ്ചരിക്കാനും കഴിയും. മികച്ച തീര്‍ത്ഥാടന അനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സൌദി മന്ത്രി പറഞ്ഞു. ഉംറ തീര്‍ത്ഥാടനം കാര്യക്ഷമമാക്കുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനായി സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’’ ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എന്‍ട്രി വിസ ലഭിക്കും. ജോലി, ടൂറിസ്റ്റ്, ഉംറ വിസ എന്നിവയുപയോഗിച്ച് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഉംറ ചടങ്ങുകള്‍ നിര്‍വ്വഹിക്കാനാകും,’’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉംറ ചടങ്ങുകള്‍ ചെയ്യാനെത്തുന്നവര്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് രണ്ട് പരിശുദ്ധ മസ്ജിദുകളിലേക്കുള്ള സഞ്ചാരം സുഗമമാക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

No comments