ഗോള്‍ഡന്‍ വിസ മാനദണ്ഡം എളുപ്പമാക്കി യുഎഇ;മിനിമം ഡൗണ്‍പേയ്‌മെന്റ് ഇനി വേണ്ട!
ഗോള്‍ഡന്‍ വിസ മാനദണ്ഡം എളുപ്പമാക്കി യുഎഇ;മിനിമം ഡൗണ്‍പേയ്‌മെന്റ് ഇനി വേണ്ട!
ദുബൈ : യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ ഗോള്‍ഡന്‍ വിസയില്‍ പുതിയ ഇളവുകള്‍. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ഗോള്‍ഡന്‍ വിസ നേടാനുള്ള ഏറ്റവും കുറഞ്ഞ ഡൗണ്‍ പേയ്മെന്റ് നിബന്ധന യുഎഇ ഭരണകൂടം ഒഴിവാക്കി.
ഇതോടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാനായി കാത്തിരിക്കുന്നവര്‍ക്ക് സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. 10 വര്‍ഷത്തെ പുതുക്കാവുന്ന ഈ റെസിഡന്‍സി സ്‌കീമിന് യോഗ്യത നേടിയിരുന്നത് നിക്ഷേപകര്‍ 2 ദശലക്ഷം ദിര്‍ഹമോ
(ഏകദേശം നാലര കോടി ഇന്ത്യൻ രൂപ ) അതില്‍ കൂടുതലോ മൂല്യമുള്ള സ്വത്തുക്കള്‍ യുഎഇയില്‍ സ്വന്തമാക്കിയാല്‍ മാത്രമായിരുന്നു. 2019-ല്‍ ഗോള്‍ഡന്‍ വിസ അവതരിപ്പിച്ച സമയത്തുണ്ടായിരുന്ന ഈ നിബന്ധനയ്ക്കാണ് ഇളവു വന്നിരിക്കുന്നത്.
ഗോള്‍ഡന്‍ വിസയ്ക്കുള്ള 1 മില്യണ്‍ ദിര്‍ഹത്തിന്റെ (രണ്ടര കോടി ഇന്ത്യൻ രൂപ ) നിബന്ധന ഒഴിവാക്കുന്നതിലൂടെ ഓഫ്-പ്ലാന്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകര്‍ക്ക് ബുക്കിംഗ് തുക മാത്രം അടച്ച് ഗോള്‍ഡന്‍ വിസ പ്രക്രിയ ആരംഭിക്കാന്‍ കഴിയുന്നതിലൂടെ പ്രവാസ ലോകത്ത് നിരവധി അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.
ഇതുവരെ നികുതിയില്ലാത്ത ജീവിതം എന്ന ഉറപ്പായിരുന്നു യുഎഇയിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍, ഉയര്‍ന്ന ജീവിത നിലവാരം എന്ന ലക്ഷ്യത്തോടെ തന്നെ വ്യവസായികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് യുഎഇ തിരഞ്ഞെടുക്കാനാകും. ലോകഭൂപടത്തില്‍ തന്നെ യുഎഇ ശക്തിപ്രാപിക്കുന്നതിന്റെ ഉദാഹരണമാണ് ഈ മാറ്റം.
നേരത്തെ, ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹത നേടുന്നതിന് മോര്‍ട്ട്‌ഗേജ് അല്ലെങ്കില്‍ ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകളില്‍ വാങ്ങിയ പ്രോപ്പര്‍ട്ടികള്‍ക്കായി കുറഞ്ഞത് 2 ദശലക്ഷം ദിര്‍ഹം അല്ലെങ്കില്‍ വസ്തുവിന്റെ മൂല്യത്തിന്റെ 50 ശതമാനം മുന്‍കൂറായി നല്‍കണമായിരുന്നു. യുഎഇ ഈ മിനിമം ഡൗണ്‍പേയ്മെന്റ് നിബന്ധന നീക്കം ചെയ്തതോടെ , നിലവില്‍ പ്ലാന്‍ ചെയ്യുന്നതോ പൂര്‍ത്തിയാക്കിയതോ മോര്‍ട്ട്ഗേജ് ചെയ്തതോ മോര്‍ട്ട്ഗേജ് ചെയ്തിട്ടില്ലാത്തതോ ആയ 2 മില്യണ്‍ ദിര്‍ഹമോ ( നാലര കോടി ഇന്ത്യൻ രൂപ ) അതിലധികമോ മൂല്യമുള്ള വസ്തുക്കളും ഗോള്‍ഡന്‍ വിസയ്ക്ക് യോഗ്യതയായി പരിഗണിക്കും
ഭരണകൂടത്തിന്റെ ഈ നീക്കം റിയല്‍ എസ്റ്റേറ്റ് വിപണിയെ ഉത്തേജിപ്പിക്കുന്ന ഒരു ”യെസ് കാര്‍ഡ്” ആണെന്നും വിപണിയിലെ മാന്ദ്യത്തെ തടയാനും ഒപ്പം, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജവും ഓക്‌സിജനും നല്‍കാനും ഈ തീരുമാനം സഹായിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു .
ദുബായിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഈ വര്‍ഷം വിലയില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധനവിലേക്ക് പോകുമെന്നാണ് ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ഡെവലപ്പര്‍മാരിലൊരാളായ ഡമാക് പ്രോപ്പര്‍ട്ടീസ്സ്ഥാപകന്‍ ഹുസൈന്‍ സജ്വാനി അഭിപ്രായപ്പെടുന്നത്. വിപണി രണ്ട് വര്‍ഷമെങ്കിലും കുറഞ്ഞത് ഇതേ അവസ്ഥയില്‍ ശക്തമായി തുടരുമെന്നുമാണ് സജ്‌വാനിയുടെ പ്രതീക്ഷ.

No comments