Breaking News

ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി, മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി, മർദിച്ചു; സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം

 ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി, മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി, മർദിച്ചു; സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം




തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. മദർ തെരേസാ ഇംഗ്ലീഷ് മീഡിയം എന്ന സ്‌കൂളിലാണ് ആക്രമണത്തെ ഉണ്ടായത്. സ്‌കൂൾ യൂണിഫോമിന് പകരം ഏതാനും വിദ്യാർത്ഥികൾ മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് അധ്യാപകർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം ഉണ്ടായത്. കെട്ടിടത്തിന് മുകളിൽ കാവിക്കൊടി കെട്ടിയ അക്രമികൾ, മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു. മലയാളി വൈദികന്‍ ഫാ. ജയ്‌സൺ ജോസഫിനെ ക്രൂരമായി മര്‍ദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. വൈദികനന്റെ നെറുകയിൽ കുങ്കുമം ചാർത്തുകയും ചെയ്തു.

സ്കൂൾ യൂണിഫോം ധരിക്കുന്നതിന് പകരം ഹനുമാന്‍ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വേഷമിട്ട് കുറച്ച് കുട്ടികൾ സ്കൂളിലെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹിന്ദുത്വ വാദികൾ സംഘം ചേർന്ന് സ്കൂളിലെത്തി അക്രമം നടത്തിയത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി.

മദർ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകർക്കുകയും ചെയ്തു. സ്‌കൂൾ മാനേജറെ കൊണ്ട് നിർബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

No comments