Breaking News

കോവിഡ് 19; ജനങ്ങളെ പറ്റിച്ച പതഞ്ജലി സ്വാമിക്ക് പത്ത് ലക്ഷം രൂപ പിഴ.



കോവിഡ് 19; ജനങ്ങളെ പറ്റിച്ച പതഞ്ജലി സ്വാമിക്ക് പത്ത് ലക്ഷം രൂപ പിഴ.

 ന്യൂഡല്‍ഹി: കോവിഡ് കാലത്ത് കൊറോണിലുമായി എത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബാബാ രാംദേവിന്‍റെ പതഞ്‌ജലി യ്ക്ക് പിഴ.

മദ്രാസ് ഹൈക്കോടതിയാണ് 10 ലക്ഷം രൂപ പിഴ ഈടാക്കിയത്…

കോവിഡ് കാലത്ത് പതഞ്‌ജലി പുറത്തിറക്കിയ മരുന്നായ “കൊറോണില്‍” കോവിഡ് ഭേദമാക്കുമെന്നായിരുന്നു അവകാശവാദം.

5 ലക്ഷം രൂപ വീതം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും, ഗവണ്‍മെന്റ് യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ കോളജിനും പതഞ്‌ജലി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

ഈ സ്ഥാപനങ്ങള്‍ യാതൊരു അവകാശവാദവും ഉന്നയിക്കാതെ ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

‘പതഞ്‌ജലിയും, ദിവ്യ യോഗ മന്ദിര്‍ ട്രസ്റ്റും ആവര്‍ത്തിച്ച്‌ പറയുന്നത് തങ്ങള്‍ 10,000 കോടി രൂപയുടെ കമ്പനിയാണെന്നാണ്.

എന്നിട്ടും അവര്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയും, പരിഭ്രാന്തിയും പരത്തി കൂടുതല്‍ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ അവരുണ്ടാക്കുന്ന കൊറോണില്‍ എന്ന ഗുളിക യഥാര്‍ത്ഥത്തില്‍ ഒരു രോഗ പ്രതിരോധ മരുന്നല്ല, മറിച്ച്‌ ജലദോഷം, പനി എന്നിവയ്ക്കുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് മാത്രമാണ്’, ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍ വിലയിരുത്തി.

കോറോണില്‍ എന്ന പേരില്‍ കോവിഡ് രോഗ പ്രതിരോധ ബൂസ്റ്റര്‍ ഗുളികകള്‍ വില്‍ക്കുന്നതില്‍നിന്നും പതഞ്‌ജലിയെ വിലക്കിയുള്ള ഇടക്കാല സ്‌റ്റേ തള്ളാനും കോടതി വിസമ്മതിച്ചു.

ജനങ്ങള്‍ക്കിടയില്‍ കോവിഡ് ഉയര്‍ത്തിയിരിക്കുന്ന ഭീതി പതഞ്‌ജലി ചൂഷണം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമാണ് പതഞ്‌ജലിയുടെ മരുന്നിന് സാധിക്കുന്നതെന്നും നിരീക്ഷിച്ചു.

അതേസമയം, മരുന്നിന് കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതും കോടതി വിലക്കി.

പതഞ്‌ജലി കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ചെന്നൈ അടിസ്ഥാനമാക്കിയുള്ള അരുദ്ര എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്.

കൊറോണില്‍-213 എസ്.പി.എല്‍, കൊറോണില്‍-92ബി എന്നീ ട്രേഡ് മാര്‍ക്കുകളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്‍ഡസ്ട്രിയല്‍ ക്ലീനി൦ഗ് കെമിക്കല്‍സ് നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇത്.

ആഗസ്റ്റ് 21ന് മുന്‍പ് പതഞ്‌ജലി പിഴ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്.

No comments