അവിവാഹിത ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകം; കട്ടപ്പനയിലെ ബാങ്ക് ജീവനക്കാരിയെ അറസ്റ്റ് ചെയ്യും.
ഇടുക്കി: കട്ടപ്പനയിൽ ബാങ്ക് ജീവനക്കാരിയായ യുവതി സ്വകാര്യ ഹോസ്റ്റലിൽ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകം.
ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
ഇതോടെ യുവതിക്കെതിരെ കൊലപാതക കുറ്റത്തിനടക്കം കേസെടുക്കും.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി ആൺ കുഞ്ഞിനു ജൻമം നൽകിയത്.
യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും ഹോസ്റ്റലിലെ സഹ വാസികൾക്കും അറിയില്ലായിരുന്നു.
കട്ടപ്പനയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതി ഗർഭാവസ്ഥ മറച്ചു വച്ച് ജോലിക്കും പോയിരുന്നു.
എന്നാൽ വെള്ളിയാഴ്ച്ച പ്രസവ വേദനയെ തുടർന്ന് യുവതി ഹോസ്റ്റൽ മുറിയിൽ ആൺകുഞ്ഞിനു ജൻമം നൽകുകയായിരുന്നു.
തുടർന്ന് യുവതി തന്നെ അറിയിച്ചതനുസരിച്ചാണ് പുറം ലോകം വിവരം അറിഞ്ഞത്.
എന്നാൽ ആളുകൾ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിലായിരുന്നു. പ്രസവത്തോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയത്.
ആരോഗ്യ നില വഷളായ യുവതിയെ ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.
ഇതിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളെജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി അയക്കുകയായിരുന്നു.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്.
ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യും.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതനുസരിച്ചായിരിക്കും അറസ്റ്റ്.
യുവതിയുടെ ഗർഭത്തിനു കാരണക്കാരനായ ആളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
No comments