Breaking News

‘മുസ്ലിം ന്യൂനപക്ഷസംവരണവും പദവിയും റദ്ദാക്കണം’; പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ആനുകൂല്യം നല്‍കരുതെന്ന് ഹിന്ദു ഐക്യവേദി


സംസ്ഥാനത്ത് മതാടിസ്ഥാനത്തില്‍ നല്‍കിവരുന്ന ന്യൂനപക്ഷ സംവരണം അവസാനിപ്പിക്കണമെന്ന് സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു ഐക്യവേദി. കേരളത്തില്‍ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും സംവരണത്തിന് അര്‍ഹത നല്‍കിയത് ഇതരമത വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണനയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്പൂര്‍ണ്ണ സമിതി യോഗം ആരോപിച്ചു. ആകെ 18% സംവരണത്തിന് കേരളത്തിലെ മത ന്യൂന പക്ഷങ്ങള്‍ അര്‍ഹരാണ്. പാലൊളി കമ്മിറ്റിയെ നിശ്ചയിച്ച് ഇടതു സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പെരുമഴ നടത്തി. കേരളത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളില്‍ കരുത്താര്‍ജ്ജിച്ച ന്യൂനപക്ഷ വിഭാഗങ്ങളെ ഒബിസി സംവരണത്തില്‍ നിന്നും ഒഴിവാക്കണം. മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്കു നല്‍കുന്ന സംവരണം റദ്ദാക്കണം. 28% വരുന്ന മുസ്ലീങ്ങളും 18% വരുന്ന ക്രൈസ്തവരും ന്യൂനപക്ഷമാണെന്ന സര്‍ക്കാര്‍ നയം തിരുത്തണം.ന്യൂനപക്ഷ പദവി നേടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പദവി റദ്ദാക്കുകയും പുതിയ സ്ഥാപനങ്ങള്‍ക്ക് അത് നല്‍കാതിരിക്കുകയും ചെയ്യണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.


ഹിന്ദു ഐക്യവേദി പ്രമേയം പൂര്‍ണരൂപം


കേരളത്തില്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി മതാടിസ്ഥാനത്തില്‍ നല്‍കിവരുന്ന ന്യൂനപക്ഷ സംവരണം അവസാനിപ്പിക്കണമെന്ന് 20.08 .2020ല്‍ ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്പൂര്‍ണ്ണ സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. 10 % മുതല്‍ 12 % വരെ മുസ്ലീങ്ങള്‍ക്കും 4% സംവരണം ലത്തീന്‍ കത്തോലിക്കര്‍ക്കും 1% സംവരണം നാടാര്‍ കൃസ്ത്യാനികള്‍ക്കും 1 % സംവരണം പട്ടികജാതി യില്‍ നിന്നും മതം മാറിയ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്‍കുന്നുണ്ട്. അങ്ങനെ ആകെ 18% സംവരണത്തിന് കേരളത്തിലെ മത ന്യൂന പക്ഷങ്ങള്‍ അര്‍ഹരായിരിക്കുന്നു. 100 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കുമ്പോള്‍ 10 പേരും ലാസ്റ്റ് ഗ്രേഡിന് മുകളിലുള്ള 100 പേരെ നിയമിക്കുമ്പോള്‍ അതില്‍ 12 പേരും മുസ്ലീങ്ങളായിരിക്കും. ഇന്ദിരാ സാഹ്നി കേസിലെ ഭൂരിപക്ഷബെഞ്ചിന്റെ വിധി പ്രകാരം മുസ്ലീങ്ങളിലെ മാപ്പിള വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രമാണ് സംവരാണാവകാശമുള്ളത് .എന്നാല്‍ കേരളത്തില്‍ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും സംവരണത്തിന് അര്‍ഹത നല്‍കിയത് ഇതരമത വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണനയാണെന്ന് ഈ യോഗം വിലയിരുത്തുന്നു. എന്നാല്‍ മറുവശത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ 10% സംവരണം പട്ടികജാതിക്കാര്‍ക്കായി നിശ്ചയിച്ചപ്പോള്‍ അത് 8% മായി കുറക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ പ്രവേശനത്തില്‍ 2% വും പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളില്‍ 8% വരെയും സംവരണത്തിന് മുസ്ലീങ്ങള്‍ അര്‍ഹരാണ് .സച്ചാര്‍ പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരമുള്ള അനവധി ആനുകുല്യങ്ങളും കേന്ദ്രകേരള സര്‍ക്കാരുകളില്‍ നിന്നും ലഭിക്കുക വഴി യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് ഭരണഘടനാ വിരുദ്ധമായ ഇരട്ട സംവരണത്തിന്റെ ആനുകൂല്യം കൂടി കിട്ടുകയാണ് .സച്ചാര്‍ കമ്മിറ്റി കേരളത്തിലെ മുസ്ലീങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നും അവര്‍ കേരളത്തിലെ മറ്റു മുന്നോക്ക വിഭാഗങ്ങള്‍ക്കൊപ്പമാണെന്നുമുള്ള കണ്ടെത്തല്‍ നടത്തിയതിനു ശേഷമാണ് പാലൊളി കമ്മിറ്റിയെ നിശ്ചയിച്ച് ഇടതു സര്‍ക്കാര്‍ വീണ്ടും ആനുകൂല്യങ്ങളുടെ പെരുമഴ നടത്തിയത്. മാത്രമല്ല 93 ആം ഭരണഘടന ഭേദഗതിയോടെ ന്യൂനപക്ഷ പദവി നേടിയ ന്യൂനപക്ഷ സ്ഥാപനങ്ങളെ സംവരണതത്വം പാലിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. കേരളത്തില്‍ 70% ത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ മാനേജ്‌മെന്റിന് കീഴിലാണുള്ളത് എന്നതിനാല്‍ സംവരണ വിഭാഗങ്ങള്‍ക്ക് കിട്ടേണ്ട സംവരണം മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്തു. ശമ്പളവും പെന്‍ഷനുമള്‍പ്പെടെ 100%വും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ പ്രവേശനത്തിലോ നിയമനത്തിലോ സംവരണം പാലിക്കാത്തത് പട്ടിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംവരണ വിഭാഗങ്ങളോടുള്ള തികഞ്ഞ അ നീതിയാണെന്ന് ഈ യോഗം സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നു .കേരളത്തില്‍ രാഷട്രീയ, സാമൂഹ്യ, സാമ്പത്തീക, വിദ്യാഭ്യാസ രംഗങ്ങളില്‍ കരുത്താര്‍ജ്ജിച്ച ന്യൂനപക്ഷ വിഭാഗങ്ങളെ ഒബിസി സംവരണത്തില്‍ നിന്നും ഒഴിവാക്കണം. പട്ടികജാതി സംവരണം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത് പോലെ ജനസംഖ്യാനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാവണം. മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്കു നല്‍കുന്ന സംവരണം റദ്ദാക്കണം .28 % വരുന്ന മുസ്ലീങ്ങളും 18% വരുന്ന ക്രൈസ്തവരും ന്യൂനപക്ഷമാണെന്ന സര്‍ക്കാര്‍ നയം തിരുത്തണം. ന്യൂനപക്ഷ പദവി നേടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ആ പദവി റദ്ദാക്കുകയും പുതിയ സ്ഥാപനങ്ങള്‍ക്ക് അത് നല്‍കാതിരിക്കുകയും ചെയ്യണം .സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണതത്വം പാലിക്കാന്‍ ഒരു നിയമനിര്‍മ്മാണം നടത്തണമെന്നും ഈ യോഗം സര്‍ക്കാരിനോവശ്യപ്പെടുന്നു.

No comments