18 കോടിയുടെ അത്യപൂർവ്വ മരുന്ന് സൗജന്യമായി ലഭ്യമാക്കാൻ ഇടപെടൽ നടത്തിയ ആ ഡോക്ടറെ അറിയണം: കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിനെ കുറിച്ച്
കോഴിക്കോട്: അത്യപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) ബാധിച്ച മലപ്പുറം ജില്ലയിലെ ഒരു രോഗിക്ക് 18 കോടിയുടെ മരുന്ന് സൗജന്യമായി നല്‍കാന്‍ ഇടപെടല്‍ നടത്തിയ ഡോ. സ്മിലു മോഹന്‍ലാലിന് അഭിനന്ദന പ്രവാഹം. കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ 18 കോടിയുടെ മരുന്നിന് വേണ്ടി കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തപ്പോഴാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിനെ കുറിച്ച് പുറംലോകം കൂടുതല്‍ പേര്‍ അറിഞ്ഞത്. മാട്ടൂലിലെ മുഹമ്മദിനെ ചികില്‍സിക്കുന്നത് ഡോ. സ്മിലു മോഹന്‍ലാല്‍ ഉള്‍പ്പെട്ട സംഘമാണ്. പീഡിയാട്രീഷ്യന്‍ വിഭാഗത്തില്‍ എംഡി ബിരുദധാരിയും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുമായുമായ ഡോ. സ്മിലു മോഹന്‍ലാല്‍ എസ്എംഎ ബാധിതരുടെ സംഘടനയായ ക്യുവര്‍ എസ്എംഎയുമായി സഹകരിച്ചാണ് മരുന്ന് കമ്പനിയുമായി സംസാരിച്ച് രോഗിക്ക് മരുന്ന് സൗജന്യമാക്കിയത്. 2020 ഒക്ടോബര്‍ മാസത്തിലാണ് സംഭവമെങ്കിലും ഇപ്പോഴാണ് യുവ വനിതാ ഡോക്ടറുടെ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടത്.

No comments