Breaking News

സംസ്ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായി : ബിജെപി വസ്തുതാന്വേഷണ സംഘം റിപ്പോർട്ടിൽ പരാമർശം


നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി ബിജെപി വസ്തുതാന്വേഷണ സംഘം. താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കീഴ്ഘടകങ്ങളില്‍ നിന്നുണ്ടായതെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി – സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചത്. ജില്ലകള്‍ തോറും യോഗങ്ങള്‍ വിളിച്ചു കൂട്ടിയ സമിതിക്ക് മുന്‍പാകെ വിമര്‍ശന കൂമ്പാരമാണുണ്ടായത്. മതിയായ മുന്നൊരുക്കം നടത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് കീഴ്ഘടകങ്ങള്‍ പരാതിപ്പെട്ടതായി സമിതി റിപ്പോര്‍ട്ടില്‍ ഉണ്ട്. 2016ലേത് പോലെ സംഘപരിവാര്‍ ഏകോപനം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. സുപ്രധാന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായെന്ന് വസ്തുതാന്വേഷണ സംഘത്തിന് പരാതി ലഭിച്ചു.

അതേസമയം, സംസ്ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്ന് കീഴ്ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പക്വതക്കുറവുണ്ടായതായും കീഴ്ഘടകങ്ങള്‍ വിമര്‍ശിച്ചു. ഇതിനിടെ
ബിഡിജെഎസ് പ്രാദേശിക നേതാക്കള്‍ പരസ്യമായി ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും കീഴ്ഘടകങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നാണ് ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതെന്നും വസ്തുതാന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് സംസ്ഥാന ഭാരവാഹി യോഗം ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കും.

No comments