ക്രിപ്റ്റോ കറൻസിയിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; കണ്ണൂരിൽ 100 കോടിയോളം രൂപയുമായി യുവാവ് മുങ്ങി
ക്രിപ്റ്റോ കറൻസിയിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; കണ്ണൂരിൽ 100 കോടിയോളം രൂപയുമായി യുവാവ് മുങ്ങി
കണ്ണൂർ: ക്രിപ്‌റ്റോ കറൻസി (Cryptocurrency)ഇടപാടിലൂടെ വൻ ലാഭം കൊയ്യാം എന്ന ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് യുവാവ് 100 കോടിയോളം രൂപ തട്ടിയതായി ആക്ഷേപം. പണവുമായി ഇയാൾ കടഞ്ഞുകളഞ്ഞതായാണ് വിവരം. കണ്ണൂർ ചപ്പാരപ്പടവിൽ താമസിച്ചിരുന്ന 22 കാരനാണ് ആളുകളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയതായി പരാതി ഉയർന്നിരിക്കുന്നത്.
ഇയാൾ തളിപ്പറമ്പിന് അടുത്ത് ട്രെയ്ഡിംഗ് ബിസിനസ് സ്ഥാപനം നടത്തിയിരുന്നു. യുവാവിനെ കൂടാതെ മറ്റു രണ്ടു പേർ കൂടി സ്ഥാപനത്തിൽ പങ്കാളികളായി ഉണ്ടായിരുന്നു എന്നാണ് വിവരം. സ്ഥാപനത്തെ വിശ്വസിച്ചാണ് പലരും വൻ തുക നിക്ഷേപിക്കാൻ തയ്യാറായത്. നിക്ഷേപകരിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും വിവരമുണ്ട്.
പതിനഞ്ച് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിലധികം തുക നൽകാമെന്ന് പറഞ്ഞാണ് ആളുകളിൽനിന്ന് ഇയാൾ തുക സമാഹരിച്ചത്. ചിലർക്ക് ആദ്യഘട്ടത്തിൽ ലാഭം നൽകുകയും ചെയ്തു. എന്നാൽ പലരും ലാഭം കിട്ടിയ പണം വീണ്ടും ഇയാളുടെ പക്കൽ തന്നെ നിക്ഷേപിച്ചു. വൻ തുക മോഹിച്ച് പലരും രണ്ടു ലക്ഷത്തോളം രൂപ വീതം വരെ ഇയാൾക്ക് നൽകിയിട്ടുണ്ട്. ഒടുവിൽ പണവും ലാഭവും എല്ലാം എടുത്ത് യുവാവ് കടന്നു കളഞ്ഞതായാണ് പരാതി.
ഇടപാടുകാർക്ക് ഇയാൾ പണം സ്വീകരിച്ചതായും 30 ശതമാനത്തിലധികം ലാഭം നൽകാമെന്ന് ഉറപ്പ് നൽകുന്നതായും മുദ്ര പത്രത്തിൽ എഴുതി നൽകും. ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാനും ഇരുപത്തിരണ്ടുകാരന് പ്രത്യേകം കഴിവുണ്ടായിരുന്നതായി നാട്ടുകാർ ചിലർ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച സ്ഥാപനം അടഞ്ഞുകിടക്കുന്നത് കണ്ടതോടുകൂടിയാണ് പലരും യുവാവിനെ തിരക്കിയത്. തുടർന്നാണ് ഇയാൾ മുങ്ങിയതായി നാട്ടുകാർ മനസ്സിലാക്കിയത്. ആഡംബര ജീവിതമാണ് യുവാവ് നയിച്ചിരുന്നത്.
പണം നഷ്ടപ്പെട്ട ഒരാൾ യുവാവിന്റെ രണ്ട് ബൈക്കുകളും മൽസ്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. മൽസ്യം വാങ്ങിയ വകയിൽ തന്നെ യുവാവ് ഇയാൾക്ക് രണ്ട് ലക്ഷം രൂപയോളം കൊടുക്കാനുണ്ട്.
യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായി നിക്ഷേപകർ സംശയിക്കുന്നു. വിദേശത്തും യുവാവിന് ബിസിനസ് ബന്ധങ്ങളുണ്ട് എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്. സമ്പന്നർ മുതൽ സാധാരണക്കാർ വരെ യുവാവിന്റെ കെണിയിൽ വീണതായാണ് വിവരം. വിവിധ വാട്സ്ആപ്പ് കൂട്ടായ്മകളിലും സാമൂഹ്യ മാധ്യമങ്ങളിലും യുവാവിന്റെ വിവിധതരത്തിലുള്ള ഫോട്ടോകളും തട്ടിപ്പിനെ സംബന്ധിച്ചുള്ള വിശദാംശങ്ങളും പ്രചരിക്കുന്നുണ്ട്. ഫോട്ടോകളിൽ ആഡംബര ജീവിതം നയിക്കുന്ന ആളാണ് യുവാവ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് വസ്ത്രധാരണം.
നൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന് ആക്ഷേപം ഉണ്ടായിട്ടുംസംഭവത്തിൽ ഇതുവരെ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. എങ്കിലും തട്ടിപ്പിന്റെ വിവരം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതിനാൽ പോലീസ് ചില അന്വേഷണങ്ങൾ നടത്തുന്നുണ്ട്.
വിഷയം സാമ്പത്തിക തട്ടിപ്പ് ആയതിനാൽ പരാതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാൽ മാത്രമേ പോലീസിന് കൃത്യമായ നടപടി സ്വീകരിക്കാനാവൂ. തട്ടിപ്പിനിയായ ഇവർ പരാതിയുമായി വൈകാതെ രംഗത്ത് വരും എന്നാണ് തളിപ്പറമ്പ് പോലീസ് കരുതുന്നത്.

No comments