Breaking News

അടിച്ചതില്‍ നാണക്കേടില്ല'; മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലിപ്പിച്ചതില്‍ അധ്യാപിക

 അടിച്ചതില്‍ നാണക്കേടില്ല'; മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലിപ്പിച്ചതില്‍ അധ്യാപിക





ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ചതില്‍ തനിക്ക് യാതൊരു നാണക്കേടും തോന്നുന്നില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. 'അധ്യാപികയെന്ന നിലയില്‍ ഞാന്‍ ഈ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ കൂടെയുണ്ട്' എന്നും തൃപ്ത ത്യാഗി പറഞ്ഞു. സ്‌കൂളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചുകൊണ്ട് തൃപ്ത പറഞ്ഞു.

'അവര്‍ക്ക് നിയമങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ സ്‌കൂളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടത് ഞങ്ങളാണ്. ഇങ്ങനെയാണ് ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നത്', തൃപ്ത കൂട്ടിച്ചേര്‍ത്തു. കരുതിക്കൂട്ടി ചെയ്തതല്ല. തെറ്റ് സമ്മതിക്കുന്നു. എന്നാല്‍ ഇതൊരു വലിയ വിഷയമായി മാറുകയായിരുന്നുവെന്നും അധ്യാപിക പറഞ്ഞു.

അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. ഗ്രാമത്തലവനും കിസാന്‍ യൂണിയനും സമ്മര്‍ദ്ദം ചെലുത്തുവെന്നാണ് പിതാവ് ഇര്‍ഷാദിന്റെ ആരോപണം. തുടക്കത്തില്‍ തന്നെ സംഭവത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിതാവ് അധ്യാപികക്കെതിരെ പരാതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ ശനിയാഴ്ച്ചയാണ് പരാതി നല്‍കിയത്.

പിതാവിന്റെ പരാതിയില്‍ മന്‍സുഖ്പൂര്‍ പൊലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ഇതുവരേയും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിട്ടില്ല. കുട്ടിയെ തല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments