സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും വർധിച്ചു; 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ റദ്ദാക്കിയേക്കും
സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും വർധിച്ചു; 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ റദ്ദാക്കിയേക്കും
ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി രാജ്യമൊട്ടാകെ 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദുരുപയോഗം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ സമഗ്രമായ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് നീക്കം.
അന്വേഷണത്തില്‍ സിംഗിള്‍ ഹാന്‍ഡ്‌സെറ്റില്‍ ആയിരക്കണക്കിന് മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിച്ച നിരവധി സംഭവങ്ങളാണ് കണ്ടെത്തിയത്. മെയ് 9ന് 28,200 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഈ ഫോണുകള്‍ ഉപയോഗിച്ച് 20ലക്ഷത്തില്‍പ്പരം മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്തു എന്ന സംശയത്തില്‍ വീണ്ടും പരിശോധിക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കാന്‍ ടെലികോം കമ്പനികള്‍ നീക്കം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments