Breaking News

വോട്ട് തേടി പോകുമ്പോൾ കോവിഡ് 19 മറക്കരുത്: പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം, കർശന നിർദ്ദേശം നൽകി ജില്ലാ കളക്ടര്‍

 

കാസർകോട് :
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടിപ്പോകുമ്പോള്‍ കോവിഡ്-19നെ മറക്കരുത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ  കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.


• ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ച് പേര്‍ മാത്രമേ അനുഗമിക്കാവൂ.

• കോവിഡിന്റെ പശ്ചാത്തലത്തില്‍ ജാഥ, ആള്‍ക്കൂട്ടം തുടങ്ങിയവ ഒഴിവാക്കണം.

• പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

• പൊതുയോഗങ്ങള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി നേടണം.

• റോഡ്ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കാം.

• സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കി സ്വീകരണം നല്‍കരുത്.

• ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന ക്വാറന്റൈന്‍ നിര്‍ദേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.

• പരിശോധനാ ഫലം നെഗറ്റീവ് ആയതിന്  ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ.

• വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാര്‍ത്ഥികളുടെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.


സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍


നാമനിര്‍ദ്ദേശ പത്രികയും, 2 എ ഫോമും കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നാമനിര്‍ദ്ദേശ പത്രികയും 2 എ ഫോമും പൂരിപ്പിച്ച് ........നകം വരണാധികാരിക്ക് സമര്‍പ്പിക്കണം.


നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാന്‍ സൗകര്യപ്രദമായ ഹാള്‍ തയ്യാറാക്കും. ഒരു സമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം.


നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിയോ  നിര്‍ദ്ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടരുത്.


നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.


നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.


ഒരു സമയം ഒന്നിലധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുന്നതിന് വരുന്ന പക്ഷം മറ്റുള്ളവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് പ്രത്യേകം ഹാള്‍ ഒരുക്കണം.


വരണാധികാരി/ ഉപവരണാധികാരി പത്രിക സ്വീകരിക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയ്യുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കണം.


ഓരോ സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചതിന് ശേഷം വരണാധികാരി/ ഉപവരണാധികാരി സാനിറ്റൈസര്‍ ഉപയോഗിക്കണം.


സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഒടുക്കിയതിന്റെ ചലാന്‍/ രസീത് ഹാജരാക്കാം.


നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ഥിയ്ക്ക് ഒരു വാഹനം മാത്രമേ പാടുള്ളു. സ്ഥാനാര്‍ഥിയ്‌ക്കൊപ്പം ആള്‍ക്കൂട്ടമോ, ജാഥയോ വാഹന വ്യൂഹമോ പാടില്ല.


കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ചു വേണം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്.


സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവാണെങ്കിലോ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ക്വാറന്റൈനിലാണെങ്കിലോ നാമനിര്‍ദ്ദേശ പത്രിക നിര്‍ദ്ദേശകന്‍ മുഖേന സമര്‍പ്പിക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ സ്ഥാനാര്‍ഥിയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്താവുന്നതും, സത്യ പ്രതിജ്ഞ വരണാധികാരി മുമ്പാകെ ഹാജരാക്കേണ്ടതുമാണ്.


നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നിയമപരമായ എല്ലാ വ്യവസ്ഥകളും നിര്‍ബന്ധമായും പാലിക്കണം

No comments