മംഗലാപുരത്ത് ചെല്ലാന്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കി കർണാടക; തീരുമാനം പിന്‍വലിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എം.എല്‍.എ
കാസര്‍കോട്: ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കി കര്‍ണാടക,
നടപടി കാസര്‍കോട്ട് നിന്ന് ദിനേന മംഗലാപുരത്ത് എത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ദുരിതമായിമാറി.
കര്‍ണാടകയുടെ തീരുമാനത്തിനെതിരെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്.
നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നിരവധിപേര്‍ ദിവസവും ആശ്രയിക്കുന്ന ഒരു നഗരം എന്ന നിലയില്‍ ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കിയ നടപടി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്നും എം.എല്‍.എ. ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.
നൂറുകണക്കിന് ആളുകള്‍ ദിനേന മംഗലാപുരത്തെ ആസ്പത്രികളെ ആശ്രയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും വ്യാപാരികളും അടക്കം നിരവധി പേരാണ് ദിവസവും മംഗലാപുരത്ത് പോയി വരുന്നത്. കേരളത്തില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലും കര്‍ണാടകയില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥര്‍ കേരളത്തിലുമാണ് താമസം. ഇവര്‍ക്കെല്ലാം ഈ നിയന്ത്രണം വലിയ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. കാസര്‍കോട് നഗരത്തിന്, തൊട്ടടുത്ത മധൂര്‍ പഞ്ചായത്തിലോ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലോ പോകുന്ന പോലെയാണ് മംഗലാപുരം പ്രദേശം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈയൊരു ബന്ധം കണക്കിലെടുത്ത് കാസര്‍കോട് നിന്നുള്ള ജനങ്ങള്‍ക്ക് മംഗലാപുരത്ത് ചെല്ലുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാണെന്ന തീരുമാനം പിന്‍വലിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു

No comments