Breaking News

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്ത 87,000 പേര്‍ക്ക് കൊവിഡ്; 46 ശതമാനവും കേരളത്തില്‍നിന്ന്, ആശങ്ക


ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടുഡോസ് കൊവിഡ് വാക്‌സിനുമെടുത്തശേഷം 87,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 46 ശതമാനം രോഗികളും കേരളത്തില്‍നിന്നാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തില്‍ ആദ്യഡോസ് വാക്‌സിന്‍ എടുത്തശേഷം 80,000 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം ഡോസ് എടുത്തതിന് ശേഷം 40,000 പേരും കൊവിഡ് രോഗികളായി. കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാതെ തുടരുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്കയും രേഖപ്പെടുത്തി.

വൈറസിന് ജനിതക മാറ്റം സംഭവിച്ചോ എന്നറിയാന്‍ വാക്‌സിന്‍ എടുത്തതിന് ശേഷം കൊവിഡ് ബാധിച്ച 200 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും വകഭേദം കണ്ടെത്താനായിട്ടില്ല. രാജ്യത്ത് ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കിയ രണ്ടാം തരംഗം പോലെ, വൈറസിന്റെ വകഭേദം എല്ലായിപ്പോഴും പുതിയ തരംഗത്തിനുള്ള കാരണമാവും. രണ്ടാം തരംഗം അവസാനിക്കാനായ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയ വയനാട്ടിലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനെയും കര്‍ണാടകയെയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.

No comments