Breaking News

ക്യാപ്റ്റൻ സ്ഥാനം കോലിയുടെ പ്രകടനങ്ങളെ ബാധിക്കുന്നു എന്ന് ബിസിസിഐ; ഏകദിനത്തിലും രോഹിത് ഇന്ത്യയെ നയിച്ചേക്കും


ടി-20യ്ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ഇന്ത്യയെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ സ്ഥാനം കോലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ ബിസിസിഐ ശ്രമിക്കുന്നുണ്ട് എന്നുമാണ് വിവരം. 2023ൽ ഏകദിന ലോകകപ്പ് ഉള്ളതിനാൽ എത്രയും വേഗം ഇത് നടപ്പിലാക്കുമെന്നും സൂചനയുണ്ട്.

ക്യാപ്റ്റൻ സ്ഥാനം മൂലം കോലിയുടെ ബാറ്റിംഗ് പഴയതുപോലെ കരുത്തുറ്റതല്ല എന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ക്യാപ്റ്റൻ ചുമതലകൾ കോലിയിൽ നിന്ന് മാറ്റിയാൽ താരം തിരികെ ഫോമിലെത്തിയേക്കും. രോഹിതിനെ ക്യാപ്റ്റനാക്കി ലോകേഷ് രാഹുലിനെ ക്യാപ്റ്റനാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഉഭയകക്ഷി പരമ്പരയിൽ രോഹിതാവും ഇന്ത്യൻ ക്യാപ്റ്റൻ. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. 2023ന് ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം നടത്താനായി രോഹിതിനും ദ്രാവിഡിനും സമയം നൽകേണ്ടതുണ്ട്. അതിനാൽ, പറ്റിയ ടീമിനെ തിരഞ്ഞെടുക്കുന്നതിന് അവർക്ക് സമയം നൽകാനായാണ് ഉടൻ രോഹിതിനെ ക്യാപ്റ്റനാക്കാൻ ബിസിസിഐ ശ്രമിക്കുന്നത്.

ന്യൂസീലൻഡിനെതിരെ ഈ മാസം സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരക്ക് പിന്നാലെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും നാല് ടി-20 മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കും.

അതേസമയം, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നയിക്കും. നായകൻ കോലി, ടി-20 നായകൻ രോഹിത് ശർമ്മ എന്നിവർക്കൊക്കെ ബിസിസിഐ വിശ്രമം അനുവദിച്ചു. ആദ്യ ടെസ്റ്റിൽ മാത്രമാണ് കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ കോലി തന്നെയാവും ടീമിനെ നയിക്കുക.

രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ട്വന്റി-20 ടീം നായകനായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു. ഈ മാസം 17, 19, 21 തീയതികളാണ് ടി-20 മത്സരങ്ങൾ.

No comments