Breaking News

ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന സലീഷിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

 ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന സലീഷിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍



ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന സലീഷിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സലീഷ് മരിച്ചത് 2020 ഓഗസ്റ്റില്‍ കാര്‍ റോഡിലെ തൂണിലിടിച്ച് നടന്ന അപകടത്തിലായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറിയത്.

ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. അതേസമയം കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന ഫോണ്‍ കൈമാറിയില്ല.

ഹാജരാക്കിയ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏതു ഏജന്‍സിക്കു നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇന്നു വ്യക്തത വരുത്തും. അതേസമയം, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ദിലീപിനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

ദിലീപ് സ്വന്തം നിലയ്ക്കു മുംബൈക്കു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച രണ്ടു ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തുവന്നതും അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ചതുമായ കാര്യങ്ങളില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

No comments