Breaking News

കാണാമറയത്തെവിടെയോ അവര്‍; സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്

 കാണാമറയത്തെവിടെയോ അവര്‍; സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്


സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ കഴിയാത്ത കേസുകളുടെ എണ്ണത്തില്‍ വര്‍ധന. 5 വര്‍ഷത്തിനിടെ കാണാതായ 60 കുട്ടികളെ ഇനിയും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതായി 6 കേസുകള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ബന്ധപ്പെട്ട കോടതികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പ്രതിപക്ഷത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പിന്നാലെ പായുന്ന കേരള പൊലീസിന് ഇതൊന്നും കണ്ടെത്താന്‍ സമയമില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു.

അതേസമയം കാണാതായ ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണൊ എന്നതിലും വ്യക്തത ഇല്ല. ക്രമസമാധാന പരിപാലനം മികച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൈകളിലിരിക്കവെയാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടായിരിക്കുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്.

2018 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം കാണാതായ കുട്ടികളില്‍ 42 പേര്‍ ആണ്‍കുട്ടികളും 18 പേര്‍ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ വര്‍ഷം 28 കുട്ടികളെയാണ് കാണാതായത്. ഇതില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്തു നിന്നാണ്. എന്നാല്‍ ഭിക്ഷാടന മാഫിയ, അന്യസംസ്ഥാന നടോടി സംഘങ്ങള്‍, മനുഷ്യക്കടത്തു സംഘങ്ങള്‍ എന്നിവ തട്ടിക്കൊണ്ടുപോയ കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

അതേസമയം മടങ്ങിപ്പോയതായി കരുതുന്ന ഇതര സംസ്ഥാന കുട്ടികളുടെ വാസസ്ഥലം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് 6 കേസുകളുടെ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയിലാണ് മുഖ്യമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്.

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള കേസുകള്‍ കൈരാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക സെല്‍ ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതേ ഉദ്യോഗസ്ഥര്‍ തന്നെ ജില്ലകളിലെ മറ്റ് പ്രത്യേക സെല്ലിന്റെയും നോഡല്‍ ഓഫിസര്‍മാരായത് കാരണം ഈ കേസുകള്‍ അന്വേഷിക്കാനുള്ള സമയം ഉദ്യോഗസ്ഥര്‍ക്ക് കിട്ടാറില്ല. ഇത്തരമൊരു അവസ്ഥ തുടരുമ്പോള്‍ തിരിച്ചുവരാത്ത കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീരും തോരാമഴയാവുകയാണ്.

No comments