Breaking News

പിണറായി- സുധാകരന്‍ മല്ലയുദ്ധം;’ഏറ്റവും വലിയ ഗുണ്ടയെ’ തിരഞ്ഞെടുക്കാന്‍ പ്രബുദ്ധ മലയാളി ഇനി കുറെ കഷ്ട്ടപ്പെടും

 

മുഖ്യമന്ത്രി പിണറായി വിജയനെ കോളേജ് പഠനകാലത്ത് താന്‍ ചവിട്ടിവീഴ്ത്തിയെന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ വെളിപ്പെടുത്തലും അതിനു മറുപടിയായി, പണ്ട് തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളാണ് സുധാകരനെന്ന പിണറായിയുടെ ആരോപണവും സോഷ്യല്‍ മീഡിയയില്‍ ട്രോളാവുകയാണ്.അതേസമയം മലയാളികള്‍ ഏറ്റവും വലിയ ഗുണ്ടയെ തെരഞ്ഞെടുക്കാന്‍ കഷ്ടപ്പെടുമെന്ന പരിഹാസവുമായി ജിതിന്‍ ജേക്കബും രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

പൊങ്ങച്ചം, തള്ള്, ആരോപണം, പ്രത്യാരോപണം, അടി, ഇടി, ചവിട്ട്, വെടി, തട്ടിക്കൊണ്ടു പോകല്‍, നോക്കി പേടിപ്പിക്കല്‍, കൈ രണ്ടും ചേര്‍ത്ത് പ്രത്യേക രീതിയിലുള്ള ആക്ഷന്‍ എടുത്ത് ശക്തമായി കൂട്ടിയിടി, എതിരാളികളുടെ വാളുകള്‍ക്കിടയിലൂടെ നടത്തം, ഞാന്‍ അങ്ങനെ തല്ലി, എതിരാളിയെ ഒറ്റ ചവിട്ടിന് താഴെയിട്ടു’… എന്തോന്നടെ ഇതൊക്കെ.. ആരാണ് ഏറ്റവും വലിയ ഗുണ്ട എന്ന് മലയാളിക്ക് മുന്നില്‍ കാണിക്കാന്‍ മുഖ്യനും, സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനും തമ്മില്‍ നടത്തുന്ന കോമാളിത്തരം ആണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം.

നെറ്റ്ഫ്ളിക്സിലോ, ആമസോണ്‍ പ്രൈമിലോ സീരീസ് ആയി ഈ ‘ഗുണ്ടാ ജീവിതം’ ലോകത്തിന് കാണിച്ചു കൊടുക്കാവുന്നതുമാണ്. ഈ വീര ചരിത്രം മലയാളികള്‍ മാത്രം അറിഞ്ഞാല്‍ പോരല്ലോ.
എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്കും, പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രസിഡന്റിനും ഇങ്ങനെ തങ്ങള്‍ മുന്‍കാലങ്ങളില്‍ ‘ക്രിമിനലുകള്‍’ ആയിരുന്നു എന്ന് പരസ്യമായി വിളിച്ചു പറഞ്ഞ് അത് വലിയ നേട്ടമായി ആഘോഷിക്കാന്‍ കഴിയുന്നത്

മുന്‍കാലങ്ങളിലേക്കാള്‍ വലിയ ‘ക്രിമിനലുകള്‍’ ആണ് അല്ലെങ്കില്‍ അന്നത്തേത് പോലെയാണ് ഇപ്പോഴും എന്ന് കാണിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ‘ മലയാളി എതിരാളിയെ അടിച്ചമര്‍ത്തുന്ന ശക്തനായ നേതാവിനെയാണ് ആരാധിക്കുന്നത്. അവന് ഇപ്പോഴും ഏതാണ്ട് അടിമ മനോഭാവം ആണ്. ഏറ്റവും വലിയ ‘ഗുണ്ടയെ’ അവന്‍ പൊക്കിപിടിച്ചു കൊണ്ട് നടക്കും.

അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുഴുവന്‍ ഇന്ദിരഗാന്ധിയെ തിരസ്‌ക്കരിച്ചപ്പോള്‍ മലയാളി മാത്രം അവരുടെ അടിച്ചമര്‍ത്തലിനെ അംഗീകരിച്ചു വോട്ട് ചെയ്തു.
ആ മനോഭാവം ആണ് ഇപ്പോഴും. ഭരണത്തില്‍ മുഴുവന്‍ പരാജയം ആണെങ്കിലും എല്ലാ ദിവസവും ഓരോ തള്ളും, പൊങ്ങച്ചവും, തന്റെ ഗുണ്ടാ ചരിത്രം വിവരിക്കലും, മത തീവ്രവാദികള്‍ക്ക് ജയ് വിളിയും, ആര്‍എസ്‌എസുകാരെ നേരിട്ട വീര കഥകളും, പിന്നെ എല്ലാ മാസവും ഓരോ കിറ്റും മതി ഇവിടെ എത്ര കാലം വേണമെങ്കിലും ഭരണതുടര്‍ച്ച ഉണ്ടാക്കാം എന്ന് ചങ്കന് അറിയാം.

അഴിമതിയും, സ്വജനപക്ഷപാതവും, വികസന മുരടിപ്പും ഒന്നും ഒരു പ്രശ്നമല്ല. അതേ സ്ട്രടെജി തന്നെയാണ് കോണ്‍ഗ്രസ്സും ഇറക്കാന്‍ നോക്കുന്നത്.
ചുരുക്കത്തില്‍ ‘ഏറ്റവും വലിയ ഗുണ്ടയെ’ തിരഞ്ഞെടുക്കാന്‍ പ്രബുദ്ധ മലയാളി ഇനി കുറെ കഷ്ട്ടപെടും എന്നര്‍ത്ഥം.

No comments