Breaking News

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ, നിയമഭേദഗതിയുടെ സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി

 പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ, നിയമഭേദഗതിയുടെ സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി





പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ നൽകണമെന്ന നിർദേശം മുന്നോട്ടുവെച്ച് ഹൈക്കോടതി. ഇതിനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇവരെ പിടികൂടാനുള്ള ചുമതല പൊലീസിന് നൽകാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നിരീക്ഷണ ചുമതല പൊലീസിനെ ഏൽപ്പിച്ച ശ്രീലങ്കൻ മാതൃക ചൂണ്ടിക്കാട്ടിയാണ് പോലീസിനും കൂടി ചുമതല നൽകാനാകുമോ എന്ന് കോടതി ചോദിച്ചത്.

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബൂത്തുകൾ സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിന് പറ്റിയ സ്ഥലങ്ങൾ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ദേശിയപാത നിർമാണത്തിനായി മാലിന്യം ഉപയോഗിക്കുന്ന കാര്യത്തില്‍ ദേശിയപാത അതോറിറ്റി നിലപാട് അറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. നേരത്തെ ഹർജിയിൽ ദേശീയപാത അതോറിറ്റിയെ കക്ഷി ചേർത്തിരുന്നു. എന്‍എസ്എസ്, സ്റ്റുഡന്റസ് പോലീസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ ബോധവത്കരണം നടത്തണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചു.

No comments