റഷ്യന്‍ പ്രതിപക്ഷ നേതാവിന് വിഷബാധയേറ്റത് ചായയില്‍ നിന്നെന്ന് സൂചന, നില ഗുരുതരം, വിഷബാധയേറ്റത് പുടിന്റെ കടുത്ത വിമര്‍ശകൻ
മോസ്‌കോ: വിമാന യാത്രക്കിടെ ബോധരഹിതനായ റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലക്‌സി നവാല്‍നി കോമയില്‍. സൈബീരിയയിലെ ആശുപത്രിയില്‍ കോമയിലാണ് ഇദ്ദേഹമിപ്പോള്‍. സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാന യാത്രക്കിടെ ഇദ്ദേഹത്തിന് വിഷബാധയേറ്റെന്നാണ് റിപ്പോര്‍ട്ട്. ബോധരഹിതാനായ വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്യിക്കുകയായിരുന്നു.
ചായയില്‍ നിന്നാണ് ഇദ്ദേഹത്തിന് വിഷബാധയേറ്റത് എന്നാണ് അലക്‌സിയുടെ പ്രതിനിധി അറിയിച്ചത്.
‘ചായയില്‍ എന്തെങ്കിലും വിഷം കലര്‍ത്തിയതായി ഞങ്ങള്‍ കരുതുന്നു. രാവിലെ ചായ മാത്രമാണ് അദ്ദേഹം കുടിച്ചത്,’ അലക്‌സിയുടെ പ്രതിനിധി കിര യര്‍മിഷ് ട്വിറ്ററില്‍ കുറിച്ചു. ടോംസ്‌ക് എയര്‍പോര്‍ട്ട് കഫേയില്‍ വെച്ച് അലന്‍സ്‌കി ഒരു ചായ കുടിച്ചതിനു ശേഷമാണ് ഇദ്ദേഹം വിമാനത്തില്‍ കയറിയത്. കഫേയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഫേ ഉടമകള്‍ പരിശോധിച്ചു വരികയാണെന്ന് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു
സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന റഷ്യയിലെ പ്രാദേശിക ഇലക്ഷന്‍ ക്യാമ്പയിനും ഇപ്പോഴത്തെ അപകടത്തിനും ബന്ധമുണ്ടെന്നാണ് അലക്‌സിയുടെ പ്രതിനിധി പറയുന്നത്. അതേ സമയം വിഷം നല്‍കിയതാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അലന്‍സ്‌കിയെ ചികിത്സിക്കുന്ന ഒംസ്‌ക് എമര്‍ജന്‍സി ആശുപത്രി ചീഫ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനാണ് അലക്‌സി നവാല്‍നി. സര്‍ക്കാരിലെ ഉന്നതരുടെ അഴിമതിക്കെതിരെ ഇദ്ദേഹം രംഗത്തു വന്നിരുന്നു. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ഫൗണ്ടേഷനും ഇദ്ദേഹം രൂപീകരിച്ചിരുന്നു. അലക്‌സ്‌കിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിലേക്ക് നേരത്തെ പല തവണ പൊലീസ് റെയ്ഡ് നടന്നിരുന്നു. പ്രതിഷേധ പരിപാടികള്‍ നടത്തിയതിന്റെ പേരില്‍ പല തവണ ഇദ്ദേഹം തടവിലായിട്ടുമുണ്ട്. കഴിഞ്ഞ മാസം ഈ ഫൗണ്ടേഷന്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. ഇതിനു പിന്നില്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
No comments