റിപ്പോർട്ടുകൾ വ്യാജം; ഫ്രാൻസ് ടീമിൽ നിന്ന് വിരമിച്ചു എന്ന വാർത്ത തള്ളി പോൾ പോഗ്ബ
വിരമിക്കൽ റിപ്പോർട്ടുകൾ തള്ളി ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ ദേശീയ ജഴ്സിയിലെ കളി മതിയാക്കിയെന്ന വാർത്തകളെയാണ് താരം തള്ളിയത്. ദി സൺ റിപ്പോർട്ട് ചെയ്ത വാർത്തയിൽ ‘വ്യാജവാർത്ത’ എന്ന് എഴുതി തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്റ്റോറി ആയിട്ടാണ് താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മാക്രോൺ വിവാദപരാമർശം നടത്തിയത്. 47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. തുടർന്ന് അധ്യാപകൻ്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോൻ മുസ്ലിം ആരാധനാലയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സാമുവൽ പാറ്റിയെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പോഗ്ബ വിരമിച്ചു എന്നാണ് ദി സൺ റിപ്പോർട്ട് ചെയ്തത്.
2013ൽ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്. ഗിനിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ മാതാപിതാക്കൾക്കു പിറന്ന പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.
No comments