'ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്'; കെ റെയില്‍ കല്ലിടലിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
'ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്'; കെ റെയില്‍ കല്ലിടലിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്ക് അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയൊരു പദ്ധതി പോര്‍വിളിച്ചു നടത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കെ റെയിലിനെതിരായ ഹര്‍ജി ഈ മാസം 21 ലേക്ക് വിശദ വാദത്തിനായി മാറ്റി
കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതതയില്ല. പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റെയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിനും വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാവുന്നത് ശരിയല്ല. കേന്ദ്ര നിലപാട് ആര്‍ക്കും അറിയില്ല. കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുത്തെന്നും കോടതി പറഞ്ഞു. വേഗത്തില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ നിയമലംഘനം ഉണ്ടാവാന്‍ പാടില്ല. നിയമപ്രകാരം മാത്രമ പദ്ധതിക്കുള്ള അനുമതി നല്‍കുകയുള്ളൂയെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം കെ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്രാനുമതിയുണ്ടെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്തുമെന്നും ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ പദ്ധതിക്കായി കോടികള്‍ മുടക്കിയുള്ള പ്രചരണത്തിന് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
No comments