Breaking News

ആശ്വാസം! തുരങ്കത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതര്‍; തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

 ആശ്വാസം! തുരങ്കത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതര്‍; തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്




ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതര്‍. തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 41 തൊഴിലാളികളാണ് പത്ത് ദിവസമായി തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്. എന്‍ഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സില്‍കാരയിലെ ദേശീയപാതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദെഹ്‌റുദാന്‍ ആസ്ഥാനമായ ഒരു എന്‍ജിഒ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് ആരാഞ്ഞത്.

തുരങ്കത്തിനകത്തേക്ക് 53 മീറ്ററുള്ള പൈപ്പ് കടത്തിവിട്ടത് രക്ഷാപ്രവര്‍ത്തനത്തിൽ ഏറെ നിര്‍ണ്ണായകവും പ്രതീക്ഷാവഹവുമാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ ഡയറക്ടര്‍ അന്‍ഷു മനീഷ് ഖല്‍ക്കോ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഒന്‍പത് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പൈപ്പ് കടത്തിവിട്ടത്. ഇതുവഴിയാണ് ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും തൊഴിലാളികള്‍ക്ക് എത്തിക്കുന്നത്. ഇതിന് പുറമേ മെച്ചപ്പെട്ട വായു സഞ്ചാരവും ലഭിക്കും.

ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അനുദിനം ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് തൊഴിലാളികള്‍ പ്രതികരിച്ചു. 'രക്ഷാപ്രവര്‍ത്തനം എവിടം വരെയായി. എത്രയും വേഗം ഞങ്ങളെ പുറത്തെത്തിക്കൂ. ഓരോ ദിവസം അവസാനിക്കുമ്പോഴും കാര്യങ്ങള്‍ കഠിനമാവുകയാണ്.' തൊഴിലാളി പറഞ്ഞു. നവംബര്‍ 12 ഞായറാഴ്ച്ച പുലര്‍ച്ചെ ആണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

No comments