കുറഞ്ഞ ഓവർ നിരക്കിന് ഇനി അഞ്ച് റൺസ് പിഴ; നിയമവുമായി ഐസിസി
കുറഞ്ഞ ഓവർ നിരക്കിന് ഇനി അഞ്ച് റൺസ് പിഴ; നിയമവുമായി ഐസിസി
അഹമ്മദാബാദ്: പരിമിത ഓവർ ക്രിക്കറ്റിൽ സമയക്രമം ഉറപ്പുവരുത്താൻ കടുത്ത നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഓവറുകൾക്കിടയിലെ സമയത്തിൽ കൃത്യത പാലിച്ചില്ലെങ്കിൽ അഞ്ച് റൺസ് പിഴ വിധിക്കാനാണ് ഐസിസിയുടെ പുതിയ തീരുമാനം. ഇന്നലെ അഹമ്മദാബാദിൽ ചേർന്ന ഐസിസി ബോർഡ് മീറ്റിങിലാണ് തീരുമാനിച്ചത്.
ഒരു ഓവർ പൂർത്തിയാക്കി അടുത്ത ഓവർ തുടങ്ങുന്നതിന് പരമാവധി ഒരു മിനിറ്റാണ് ഫീൽഡിംഗ് ടീമിന് അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളിൽ ആവശ്യമായ ഫീൽഡിംഗ് ക്രമപ്പെടുത്തിയിരിക്കണം. ഈ സമയം പിന്നിട്ടാലാണ് ബാറ്റിംഗ് ടീമിന് അനുകൂലമായി അഞ്ച് റൺസ് പിഴ അനുവദിക്കുക. ആദ്യ രണ്ട് തവണ മുന്നറിയിപ്പ് നൽകിയ ശേഷം മൂന്നാം തവണയാണ് പിഴ വിധിക്കുക.
ഡിസംബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നിയമം നടപ്പിലാക്കാനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഓവർ നിരക്ക് പാലിക്കുന്നത് ഉറപ്പാക്കാൻ സ്റ്റോപ് ക്ലോക്കും ഉൾപ്പെടുത്തും. വനിതാ മാച്ച് ഒഫീഷ്യലുകൾക്ക് പുരുഷ ഒഫീഷ്യലുകൾക്കൊപ്പം തുല്യ വേതനം നൽകാനും ഐസിസി തീരുമാനിച്ചിട്ടുണ്ട്.

No comments