'അമൂല്യം ഈ നിമിഷം'; മത്സരശേഷം സ്‌കോട്ട്‌ലന്‍ഡ് ഡ്രസിങ് റൂമിലെത്തി കോഹ്‌ലിയും കൂട്ടരും; കയ്യടിച്ച് ക്രിക്കറ്റ് ലോകം
ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി നേടി ഇന്ത്യന്‍ (Team India) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (Virat Kohli) ടീമിലെ സഹതാരങ്ങളും. ടി20 ലോകകപ്പിൽ സൂപ്പർ 12 മത്സരത്തലെ ജയത്തിന് ശേഷം സ്‌കോട്ട്‌ലന്‍ഡ് ടീമിന്റെ (Scotland Cricket Team) ഡ്രസിങ് റൂമിലേക്ക് കയറിച്ചെല്ലുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍.
ക്യാപ്റ്റൻ കോഹ്‍ലി, ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ (Rohit Sharma), സ്പിന്നർ രവിചന്ദ്രൻ അശ്വിന്‍ (Ravichandran Ashwin), ജസ്പ്രീത് ബുംറ (Jasprit Bumrah) എന്നിവർ സ്‌കോട്ട്‌ലന്‍ഡ് താരങ്ങളുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ ക്രിക്കറ്റ് സ്‌കോട്ട്‌ലന്‍ഡ് ട്വിറ്ററിലൂടെ പങ്കുവെച്ചതാണ് ആരാധകരുടെ മനം നിറച്ചത്. ഇന്ത്യൻ താരങ്ങളുടെ സന്ദർശനം 'അമൂല്യമായ നിമിഷങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. തങ്ങളുടെ താരങ്ങളുമായി സംസാരിക്കാൻ സമയം കണ്ടെത്തിയതിന് വിരാട് കോഹ്‌ലിക്കും കൂട്ടരോടും കടപ്പാട് അറിയിക്കുന്നതായും അവർ ട്വീറ്റിലൂടെ പങ്കുവെച്ചു.
നേരത്തെ, മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഡ്രസിങ് റൂമിൽ വരണമെന്ന ആഗ്രഹം സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റൻ കൈൽ കോട്‌സര്‍ പങ്കുവച്ചിരുന്നു. കോഹ്‌ലിയെ ഇതുവരെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹത്തിനൊപ്പം ടോസ് സമയത്ത് കോഹ്‌ലിക്കൊപ്പം നിൽക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നുമാണ് കോട്‌സര്‍ പറഞ്ഞത്. ലോകകപ്പിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിന് ശേഷം പാകിസ്ഥാൻ താരങ്ങൾ നമീബിയയുടെ ഡ്രസിങ് റൂമിലെത്തി അവരുടെ പ്രകടനത്തെ അഭിനന്ദിക്കുന്ന വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങളുടെ ഈ ഡ്രസിങ് റൂം സന്ദർശനം.
പിറന്നാൾ ദിനത്തിൽ ടോസ് ഭാഗ്യം സ്വന്തമായ കോഹ്ലി സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കോഹ്‌ലിയുടെ തീരുമാനം തെറ്റിയില്ല. ഇന്ത്യൻ ബൗളർമാർ തകർത്താടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലൻഡിനെ ഇന്ത്യൻ ബൗളർമാർ 17.4 ഓവറില്‍ 85 റൺസിന് എറിഞ്ഞൊതുക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെയും മുഹമ്മദ് ഷമിയുടെയും പ്രകടനമാണ് സ്‌കോട്ട്‌ലൻഡിന്റെ കഥ കഴിച്ചത്. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പതിവുപോലെ കെ.എല്‍. രാഹുലും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. 7.1 ഓവറിനുളളില്‍ വിജയം നേടിയാല്‍ അഫ്ഗാനിസ്ഥാനെ നെറ്റ് റണ്‍ റേറ്റില്‍ മറികടക്കാനാകും എന്നതിനാല്‍ രാഹുലും രോഹിത്തും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മൂന്നോവറില്‍ തന്നെ ഇന്ത്യ 39 റണ്‍സടിച്ചു.
അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് പുറത്തായി. 16 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത്തിനെ ബ്രാഡ് വീല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റില്‍ രാഹുലിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരം നായകന്‍ വിരാട് കോഹ്ലി ക്രീസിലെത്തി. പിന്നാലെ രാഹുല്‍ അര്‍ധശതകം കുറിച്ചു. 18 പന്തുകളില്‍ നിന്നാണ് രാഹുല്‍ അര്‍ധശതകം തികച്ചത്. പക്ഷേ തൊട്ടടുത്ത ന്തില്‍ രാഹുല്‍ പുറത്തായി. 19 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സെടുത്താണ് രാഹുല്‍ ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സിക്‌സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
എളുപ്പത്തിൽ ജയം നേടിയ ഇന്ത്യ റൺറേറ്റിലും വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ(+1.481) മറികടന്ന് ഇന്ത്യ(+1.619) പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. നിലവിൽ ഗ്രൂപ്പ് രണ്ടിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ എങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നീ ടീമുകളേക്കാൾ മികച്ച റൺറേറ്റ് ആണ് ഇന്ത്യക്ക് നിലവിലുള്ളത്. ഇതോടെ ന്യൂസിലൻഡ് ഒരു മത്സരം തോറ്റാൽ സെമി യോഗ്യത നേടാനുള്ള നേരിയ സാധ്യത നിലനിർത്താനും ഇന്ത്യക്കായി.
No comments